പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. മാനന്തേരി സ്വദേശി ശ്യാം പൊലീസ് പിടിയിലായി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയ (അമ്മു -23) യെയാണ് കൊലപ്പെടുത്തിയത്. ഖത്തറിൽ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന പെൺകുട്ടി, വസ്ത്രം മാറാനായി എത്തിയപ്പോളാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം മരണവീട്ടിലായിരുന്നു. അതിനാൽ വിഷ്ണുപ്രിയ ആക്രമിക്കപ്പെട്ടപ്പോൾ ആരും അറിഞ്ഞില്ല. വസ്ത്രം മാറാൻ പോയ വിഷ്ണുപ്രിയ തിരികെ വരാൻ വൈകിയതോടെയാണ് കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കൾ യുവതിയെ തിരഞ്ഞിറങ്ങിയത്. ഇവർ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും മുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. ശരീരവും കഴുത്തും വേർപെട്ടനിലയിലായിരുന്നു. തൊപ്പിയും മാസ്ക്കും ധരിച്ച ഒരു യുവാവ് റോഡിലൂടെ ഓടി പോകുന്നത് പ്രദേശവാസികൾ കണ്ടു. വിഷ്ണുപ്രിയയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









