തിരുവനന്തപുരം ∙ രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സോഷ്യൽ സയൻസ് സമിതിയുടെ ശുപാർശയെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നു ഗവർണർ പറഞ്ഞു. ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നു മാത്രമാണ് അധികൃതർ പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ വ്യക്തമാക്കി.
പ്രഫ. സി.ഐ.ഐസക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണു പേരുമാറ്റത്തിനു ശുപാർശ ചെയ്തത്. ‘‘7000 വർഷത്തിലേറെ പഴക്കമുള്ള വിഷ്ണുപുരാണത്തിൽ ഭാരതം എന്നു പരാമർശിച്ചിട്ടുണ്ട്. കാളിദാസനും ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനുശേഷമാണു ‘ഇന്ത്യ’ സജീവമായത്. 12–ാം ക്ലാസ് വരെ പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കണമെന്ന ശുപാർശ ഈ സാഹചര്യത്തിലാണു നൽകിയത്’’– ഐസക് ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.