കൊച്ചി: കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത സ്ത്രീയുടെ വീട്ടില്‍നിന്ന് 27.5 പവന്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എളംകുളം ബോസ് നഗര്‍ പറയന്തറ ജോര്‍ജ് പ്രിന്‍സ് (36) ആണ് പിടിയിലായത്. പ്രതിയും യഹോവ സാക്ഷി കൂട്ടായ്മയിലുള്ളയാളാണ്.
പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്. ഈസമയം വീട്ടിലുള്ളവര്‍ കളമശ്ശേരിയിലെ പ്രാര്‍ത്ഥനാ യോഗത്തിനു പോയിരിക്കുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്ന ശേഷം 27.5 പവന്‍ തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവരുകയായിരുന്നു.
തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി പരാതിക്കാരിയുടെ വിശ്വാസപരമായ ഉപദേശം ഇഷ്ടപ്പെടാത്തതിനാലും മുന്‍ വൈരാഗ്യം കാരണവുമാണ് മോഷണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വര്‍ഷങ്ങളായി പരാതിക്കാരിയുടെ വീട്ടിലെ പ്ലംബിങ് ജോലികള്‍ ചെയ്തിരുന്നത് പ്രതിയാണ്. അടുത്തിടെ ഏല്‍പ്പിച്ച ജോലി ഇയാള്‍ കൃത്യമായി ചെയ്തില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. കൃത്യമായി ജോലിചെയ്തില്ലെന്ന് പറഞ്ഞ് കൂലി നല്‍കിയശേഷം ‘നീ പാപികളുടെ കൂട്ടത്തില്‍പ്പെടുമെന്ന്’ വീട്ടുകാര്‍ ശപിച്ചതായും പ്രതി പറഞ്ഞു. ജോലിചെയ്തിട്ടും ശപിച്ചുകൊണ്ട് കൂലി നല്‍കിയതും പ്രതിയെ പ്രകോപിപ്പിച്ചതായും പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.