തിരുവനന്തപുരം ; ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ യുവതിയെ സുഹൃത്ത് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ വിതുര ചെമ്പിക്കുന്ന്, ഊറാന്‍മൂട് ഊരുകള്‍. ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വനത്തിനോടു ചേര്‍ന്ന ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത്.
ഊറാന്‍മൂട് സ്വദേശി അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് ചൊവ്വാഴ്ചതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു പോയ സുനില വൈകീട്ടായിട്ടും മടങ്ങിവരാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളും ഭര്‍ത്താവ് സിബിയും വിതുര പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി അച്ചുവിന്റെ ഫോണ്‍വിളികള്‍ പിന്തുടര്‍ന്ന പാലോട് പോലീസ് നന്ദിയോട് പനയമുട്ടത്തുവച്ച് ഇയാളെ കണ്ടെത്തി. ചോദ്യം ചെയ്യലിനെത്തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അടുപ്പത്തിലായിരുന്ന തങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും മൃതദേഹം ആളൊഴിഞ്ഞ വീട്ടിലുണ്ടെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.