കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. അനധികൃതമായി ശേഖരിച്ചും കടത്തിക്കൊണ്ടുവന്നും സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉപയോഗിക്കാനിരുന്ന ലക്ഷ്യവും കണ്ടെത്താനാണ് എൻഐഎ അന്വേഷണം.
കേസിന് ദേശീയസുരക്ഷയുമായി ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ചില പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. മുഖ്യപ്രതി ഹാരിസിന് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ശക്തമാണ്.
കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച എൻഐഎ മേയ് 30ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെ സ്ഫോടകവസ്തു വിതരണക്കാരുടെയും നിർമാതാക്കളുടെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍, രേഖകള്‍, ജെലറ്റിൻ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും റെയ്ഡില്‍ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിരുന്നു.
ഫെബ്രുവരി ഏഴിനാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനിയുടെ വളപ്പില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടിയത്. ലോറിയില്‍ നിന്ന് 89,600 ജെലറ്റിൻ സ്റ്റിക്കുകളും 10,500 നോണ്‍-ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും കണ്ടെത്തി. ജെലറ്റിൻ സ്റ്റിക്കുകള്‍ 448 ബോക്സുകളിലും ഡിറ്റണേറ്ററുകള്‍ 35 ബോക്സുകളിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. സാധുവായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് മുഴുവൻ ശേഖരവും സംഭരിച്ചതെന്ന് എൻഐഎ അറിയിച്ചു.
സംഭവത്തില്‍ ഉപയോഗിച്ച KL-10-BF-8395 നമ്പർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ ലോറിയുമായി ബന്ധപ്പെട്ട് ആദ്യം കേരള പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ ഏപ്രിലില്‍ കേസ് ഏറ്റെടുത്തു.
കേരളത്തെ ആകെ കത്തിക്കാൻ തക്ക അളവിലുള്ള സ്ഫോടക വസ്തുക്കളായിരുന്നു ചെമ്മാട് നിന്നും പിടിച്ചെടുത്ത്. എന്നാല്‍ മിക്ക മാദ്ധ്യമങ്ങളിലും ഇത് കാര്യമായ വാർത്തയായില്ല. മലപ്പുറത്ത് നടക്കുന്ന വിവിധ വിധ്വംസക പ്രവർത്തനങ്ങള്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഇരു മുന്നണികളിലെയും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്ക് ഇത്തരം പ്രവർത്തനങ്ങളോട് മൃദുസമീപനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മലപ്പുറത്ത് തീവ്രവാദ-ലഹരി ശൃംഖലകള്‍ കൂടുതല്‍ സ്വാധീനം നേടുന്നുവെന്ന ആരോപണവും ശക്തമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







