സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് 29 വയസുകാരിയായ താരത്തിന് ദാരുണാന്ത്യം. പ്രമുഖ ബ്രസീലിയന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ലുവാന ആന്‍ഡ്രേഡ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സാല്‍വോപോളോയിലെ ആശുപത്രിയില്‍ ലിപോസക്ഷന്‍ ശസ്ത്രക്രിയക്ക് വിധേയമായതായിരുന്നു ലുവാന. കാല്‍മുട്ടില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ലിപോസക്ഷന്‍ ശസ്ത്രക്രിയ നടത്തിയത്.
ലുവാന ആന്‍ഡ്രേഡ് തന്നെ ഏര്‍പ്പെടുത്തിയ സ്വകാര്യ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തെറ്റിസ്റ്റിനെ ഏര്‍പ്പെടുത്തിയതും ലുവാനയുടെ കുടുംബം തന്നെയായിരുന്നുവെന്ന് സാവോ ലൂയിസ് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ശസ്ത്രക്രിയയുടെ നടപടികള്‍ തുടങ്ങി ഏകദേശം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ലുവാനയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ശസ്ത്രക്രിയ നിര്‍ത്തിവെച്ച് അടിയന്തിര പരിചരണം നല്‍കുകയും പരിശോധനയില്‍ ഹൃദയ ധമനിയില്‍ വലിയ ബ്ലോക്കുള്ളതായി കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തിര ചികിത്സ തുടങ്ങിയെങ്കിലും വൈകുന്നേരം 5.30ഓടെ മരണ സംഭവിച്ചതായി സ്ഥിരീകരിക്കുകയുമായിരുന്നു. അതേസമയം ലുവാനയുടെ മരണ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അനാവശ്യമായി സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകളെ ആശ്രയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേര്‍ പ്രതികരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.