തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്‍റേയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
കായംകുളത്ത് ഭിന്നശേഷിക്കാരനെ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയത് നോക്കി നിന്ന പൊലീസ് ,അയാളെ വലിച്ചിഴച്ച് കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങൾ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേർക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിർദ്ദേശമുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. സമനില തെറ്റിയ പിണറായിയും പൊലീസും ഗുണ്ടകളും എത്ര മർദിച്ചാലും യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്ന് കരുതണ്ട.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.