തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്നേ തീര്‍ത്തേനെ എന്ന മട്ടിലുള്ള ഭീഷണി ഒന്നും വിലപ്പോവില്ല. അന്ന് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും കേരളത്തിന് അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
വി ശിവന്‍കുട്ടിയുടെ കുറിപ്പ്:
മിസ്റ്റര്‍ കെ സുധാകരന്‍ ഇത് പറയാതെ വയ്യ..കേരളത്തിലെ കോണ്‍ഗ്രസ് നടത്തിയ പല അക്രമസംഭവങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് ഇപ്പോഴത്തെ കെ പി സി സി അധ്യക്ഷനായ താങ്കള്‍ എന്ന ആരോപണത്തെ കുറിച്ച് എന്താണ് പറയാനുള്ളത്? 1993ല്‍ സിപിഐ(എം) പ്രവര്‍ത്തകനായ നാല്‍പ്പാടി വാസുവിന്റെ കൊലപാതകത്തിലും എല്‍ഡിഎഫ് കണ്‍വീനറായ ഇപി ജയരാജന് നേരെ 1995 ലുണ്ടായ വധശ്രമത്തിലും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നവര്‍ ആരൊക്കെയാണ്? ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്നും ദേശീയ നേതാക്കളുമായി ഇതിനു വേണ്ടി ചര്‍ച്ച നടത്തിയെന്നും പറഞ്ഞ കക്ഷി കൂടിയാണ് താങ്കള്‍. കേരളത്തില്‍ ആര്‍എസ്എസ് അല്ല പ്രശ്‌നം സിപിഐ(എം) ആണ് എന്ന് പറഞ്ഞ താങ്കള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ വെള്ളപൂശുകയാണ് ചെയ്തത്. സെനറ്റ് നിയമനവുമായി ബന്ധപ്പെട്ട് താങ്കള്‍ ബഹു.ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ ഇക്കാര്യത്തില്‍ തിരുത്ത് നല്‍കേണ്ടി വന്നതും ജനം കണ്ടതാണ്.
കെപിസിസി അധ്യക്ഷനായ ശേഷം 2022 ന്റെ തുടക്കത്തിലുണ്ടായ ധീരജ് വധത്തെ ”ഇരന്നുവാങ്ങിയ രക്തസാക്ഷിത്വ ”മെന്നും ”ഞങ്ങളുടെ കുട്ടികള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പലതും നടക്കുമെന്നുമൊക്കെ പറഞ്ഞയാളാണ് താങ്കള്‍. അങ്ങനെയുള്ളൊരു മനുഷ്യന്‍ ബഹു. മുഖ്യമന്ത്രിക്കെതിരെ ഉറഞ്ഞുതുള്ളുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അന്നേ തീര്‍ത്തേനെ എന്ന മട്ടിലുള്ള ഭീഷണി ഒന്നും വിലപ്പോവില്ല. അന്ന് തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും കേരളത്തിനും പ്രത്യേകിച്ച് കണ്ണൂരിനും അറിയാം. തിളക്കമാര്‍ന്ന രാഷ്ട്രീയത്തിനുടമയാണ് പിണറായി വിജയന്‍. പിണറായി വിജയന്റെ രാഷ്ട്രീയം കണ്ണൂരിന്റെയും കേരളത്തിന്റെയും മണ്ണില്‍ കുഴിച്ചു മൂടാന്‍ ഒരിക്കലും ആകില്ല. താങ്കളുടെ ഔദാര്യം ആര്‍ക്കും വേണ്ട. അന്നത്തെ കണ്ണൂരില്‍ പറ്റാത്ത കാര്യമാണോ ഇന്ന് പറ്റുമെന്ന് താങ്കള്‍ അവകാശപ്പെടുന്നത്. സമരവും കേസും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അടുത്ത സമരത്തിന് കാണാം എന്നൊക്കെ പറയുന്നത് വീരവാദമാണ്. കലാപത്തിനൊക്കെ ആഹ്വാനം ചെയ്യുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ നോക്കാന്‍ സംസ്ഥാനത്ത് നിയമ സംവിധാനം ഉണ്ട്. മാന്യതയും ബഹുമാനവും കാണിച്ചാല്‍ അത് തിരിച്ചും ലഭിക്കും. അടിച്ചാല്‍ തിരിച്ചടിക്കും എന്നത് പോലുള്ള പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല, അതപ്പോള്‍ കാണാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.