സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിൽ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളിൽ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്രസകളിൽ നിന്നായി 2,68,876 കുട്ടികളാണ് ഈ വർഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.
അഞ്ചാം ക്ലാസിൽ 1,10,921 കുട്ടികളും, ഏഴാം ക്ലാസിൽ 89,018 കുട്ടികളും, പത്താം ക്ലാസിൽ 41,126 കുട്ടികളും, പ്ലസ്‌ടു ക്ലാസ്സിൽ 7,529 കുട്ടികളുമാണ് പൊതുപരീക്ഷയിൽ പങ്കെടുക്കുന്നത്. അഞ്ചാം ക്ലാസിൽ 46, ഏഴാം ക്ലാസിൽ 20, പത്താം ക്ലാസിൽ 207, പ്ലസ്ടു ക്ലാസിൽ 63 സെൻ്ററുകൾ ഈ വർഷം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷത്തെ പൊതുപരീക്ഷക്ക് 159 ഡിവിഷൻ സെന്ററുകൾ ഒരുക്കുകയും 10,474 സൂപർവൈസർമാരെ പരീക്ഷാ ജോലിക്ക് നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. ഡിവിഷൻ സൂപ്രണ്ടുമാർക്കുള്ള പരിശീലനവും ചോദ്യപേപ്പർ ഉൾപ്പെടെ പരീക്ഷാ രേഖകളുടെ വിതരണവും ഇന്നലെ രാവിലെ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് ചെയർമാൻ എം.ടി അബ്‌ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. 16ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സൂപർ വൈസർമാർക്കുള്ള പരിശീലനം അതാത് ഡിവിഷൻ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാൻ, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ, സഊദി അറേബ്യ, കുവൈത്ത് എന്നീ വിദേശ രാഷ്ട്രങ്ങളിലുമായി 7,652 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിർണയം ഫെബ്രുവരി 20,21 തിയ്യതികളിൽ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കും. സ്കൂൾ വർഷ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന മദ്രസകളിൽ പൊതുപരീക്ഷ വിദേശങ്ങളിൽ മാർച്ച് 1,2 തിയ്യതികളിലും ഇന്ത്യയിൽ 2,3 തിയ്യതികളിലുമാണ് നടക്കുന്നത്. 301 സെന്ററുകളിലായി 13,535 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.