വയനാട്: ലക്കിടിയില്‍ ഇരുപത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകീട്ട് നാലരയോടെയാണ് ആക്രമണമുണ്ടായത്.
പുല്പള്ളി സ്വദേശിനിയായ വിദ്യാര്‍ത്ഥിക്ക് നേരെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗൾഫിൽ ജോലിചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് ശിവങ്കുന്ന് സ്വദേശി ദീപുവാണ് സുഹൃത്തായ പെൺകുട്ടിയെ കത്തിയുമായി കാണാനെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് മൂന്നരവർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ലക്കിടി കോളേജിന് സമീപം വെച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ത്ഥിനി വൈത്തിരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മുഖത്ത് കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തി പരിക്കേൽപ്പിച്ച ദീപു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
ദീപുവിന്റെ സുഹൃത്ത് ജിഷ്ണു ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും അടിവാരത്ത് വച്ച് പിടികൂടി. പെൺകുട്ടിയെ വികൃതമാക്കിയാൽ ആരും കല്ല്യാണം കഴിക്കില്ലല്ലോ എന്നതായിരുന്നു ലക്ഷ്യമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രണയത്തിൽ പ്രശ്നങ്ങളുണ്ടായതിനേതുടർന്ന് ഇന്നലെ ദീപു ലക്കിടിയിൽ എത്തിയതായാണ് വിവരം. കോളേജിന് സമീപം പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു വിദ്യാർത്ഥിനി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.