കോഴിക്കോട്: വവ്വാലുകളുടെ പ്രജനന കാലമായതോടെ വടക്കൻ ജില്ലകളില്‍ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികളുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.
ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് നിപ ഹോട്ട് സ്പോട്ടായി നിർണയിക്കപ്പെട്ട അഞ്ച് ജില്ലകളില്‍ ബോധവത്കരണത്തിന് നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫിസർ ഡോ. ടി.എസ്. അനീഷ് പറഞ്ഞു.
സംസ്ഥാനത്ത് ആറുതവണ വവ്വാലുകളില്‍ നിന്ന് നിപ വൈറസ് മനുഷ്യരിലേക്ക് പകർന്നപ്പോള്‍ (നിപ സ്പില്‍ ഓവർ) രണ്ടു തവണയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപനം (നിപ ഔട്ട്ബ്രൈക്ക്) ഉണ്ടായത്. നാലുതവണയും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപനം ഉണ്ടായിരുന്നില്ല.
മൂന്നുതവണയും കോഴിക്കോട്ടാണ് രോഗം പൊട്ടിപ്പുറപ്പെട്ടത്. രണ്ടുതവണയും രോഗം കണ്ടെത്തിയതും വ്യാപനം ഉണ്ടായതും ജാനകിക്കാടിന് സമീപ പ്രദേശങ്ങളായ പേരാമ്ബ്ര, കുറ്റ്യാടി മേഖലയിലാണ്. കോഴിക്കോട് ജില്ലയുടെ വടക്ക്-കിഴക്ക് വയനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ മാനന്തവാടിയിലെ വവ്വാലുകളില്‍ വ്യാപകമായി നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
മാത്രമല്ല വയനാടുമായി ചേർന്നു കിടക്കുന്ന ഭാഗത്തായിരുന്നു 2024ല്‍ മലപ്പുറത്ത് നിപ ബാധിച്ച് കുട്ടി മരിച്ചത്. അതിനാല്‍ തന്നെ വയനാടായിരിക്കാം നിപ വൈറസ് വാഹകരായ വവ്വാലുകളുടെ പ്രധാന കേന്ദ്രമെന്നാണ് ഗവേഷകരുടെ നിഗമനം.
വവ്വാലുകളില്‍നിന്നാണ് മനുഷ്യരിലേക്ക് രോഗം പകർന്നത് എന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രോഗ വ്യാപനം കൂടുതലും മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്കായിരുന്നു. അതിനാല്‍ വ്യാപനം കുറക്കുക എന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. കുടംബത്തില്‍ നിന്നും ആശുപത്രിയില്‍ നിന്നുമാണ് രോഗ വ്യാപനമുണ്ടാവുക. ഇതില്‍ കൂടുതല്‍ വ്യാപനമുണ്ടായത് ആശുപത്രികളില്‍ നിന്നാണ്.
അതിനാല്‍ ആശുപത്രികളില്‍ നിന്ന് രോഗവ്യാപനം തടയല്‍ പ്രധാനമാണ്. ആശുപത്രിസന്ദർശനം പരമാവധി ഒഴിവാക്കണം. അത്യാവശ്യത്തിന് പോവുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ചുമ, ചർദി, തുമ്മല്‍ എന്നീ രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതകൂടുതല്‍. രോഗലക്ഷണങ്ങള്‍ കാണുന്നവരുടെ സാമ്ബിളുകള്‍ പരിശോധിക്കണം എന്നതടക്കമുള്ള മാർഗ നിർദേശങ്ങള്‍ ആശുപത്രി അധികൃതർക്കു നല്‍കിക്കഴിഞ്ഞു.
മേയ് മുതല്‍ സെപ്റ്റംബർ വരെയാണ് കേരളത്തില്‍ നിപ സാധ്യതാ കാലമായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് 2018 മുതല്‍ 2024 വരെ ആറു തവണയായി 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 88 ശതമാനവും കോഴിക്കോട് ജില്ലയിലായിരുന്നതിനാല്‍ നിപ പ്രതിരോധ പ്രവർത്തനങ്ങളില്‍ ജില്ല ഏറെ പ്രധാന്യമർഹിക്കുന്നുണ്ടെന്നും ഡോ അനീഷ് പറഞ്ഞു.
ആരോഗ്യവകുപ്പ് നിപ ഹോട്ട്സ്പോട്ടുകളായി പരിഗണിക്കുന്ന മലപ്പുറം, വയനാട്, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലും പ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.