പാട്ന: ബീഹാറിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകം അതിൻ്റെ പരിസമാപ്തിയിലേക്ക് ബി.ജെ.പി. പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും.. അതിന് മുന്നോടിയായി നിതീഷിൻ്റെ നേതൃത്വത്തിൽ നിലവിലുള്ള മഹാസഖ്യ സർക്കാർ പിരിച്ചുവിട്ടേക്കും. ജനുവരി 28ന് നിതീഷ് കുമാർ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു. കൂടാതെ ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. അടഞ്ഞ വാതിലുകൾ തുറക്കുമെന്നും രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നുമുള്ള സുശീൽ കുമാർ മോദിയുടെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
അതെ സമയം ബിഹാറിലെ ഭരണകക്ഷിയായ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആര്.ജെ.ഡി.യും ജെ.ഡി.യു.വും പട്നയില്‍ പ്രത്യേകം യോഗംചേര്ന്നിരുന്നു. കര്‍പ്പുരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ നിതീഷ് നടത്തിയ പരാമര്‍ശവും സഖ്യം വിടുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് അമിത് ഷാ പ്രസ്താവിച്ചതോടെ അതിന് ആക്കം കൂടി. പിന്നാലെയാണ് നിതീഷ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
സ്വന്തം കുടുംബാംഗങ്ങളെ നേതാക്കളായി വാഴിക്കുന്ന സമീപകാല രീതിക്ക് അപവാദമാണ് കര്‍പ്പൂരി ഠാക്കൂര്‍ എന്നും അദ്ദേഹം ഒരിക്കലും കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നിതീഷ് പറഞ്ഞു. തനിക്കും കുടുംബവാഴ്ചയില്‍ താത്പര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലാലുപ്രസാദ് യാദവിനെയും കുടുംബത്തെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണിതെന്നാണ് വ്യാഖ്യാനം. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തിലും നിതീഷ് തൃപ്തനല്ല. 17 സീറ്റുകള്‍ ജെ.ഡി.യു.വിന് വേണം. ബാക്കി 23 സീറ്റുകള്‍ ആര്.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമെല്ലാം ചേര്‍ന്ന് പങ്കിടണമെന്നാണ് നിതീഷിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആര്.ജെ.ഡി.യുടെ ആവശ്യം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.