വന്യജീവി പ്രശ്നത്തിൽ കേരളം ഉന്നയിച്ച ആവശ്യങ്ങൾ തള്ളി കേന്ദ്രസർക്കാർ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. കടുവയും ആനയും സംരക്ഷിത പട്ടികയിൽ തന്നെ തുടരുമെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അക്രമികാരികളായ മൃഗങ്ങളെ കൊല്ലാൻ വനംമേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി കേന്ദ്രം പ്രഖ്യാപിച്ചാൽ മാത്രമേ അവയെ കൊല്ലുവാൻ കഴിയൂ. ആ നിയമത്തിൽ ഒരുമാറ്റവും വരുത്തില്ലെന്നാണ് കേന്ദ്രം ഇന്ന് ആവർത്തിച്ച് വ്യക്തമാക്കിയത്.
കാട്ടുപന്നി അടക്കമുള്ള മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നതും, കടുവയെയും ആനയെയും ഷെഡ്യൂൾ ഒന്നിൽനിന്ന് ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണം എന്നതും വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച പ്രധാന ആവശ്യങ്ങളായിരുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന പ്രമേയം കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









