ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ പ്രസ്താവന അസത്യവും അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം രാഷ്ട്രീയ അട്ടിമറികളെ ന്യായീകരിക്കാൻ അദ്ദേഹം നുണ പറയുകയാണ്. കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണ് ജനതാദൾ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള മുഖ്യമന്ത്രിയുടെ പൂർണ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന ദേവഗൗഡയുടെ വാദത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരു തരത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ സി.പി.എം ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിയായിട്ടും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ല. അത് നമ്മുടെ രീതിയല്ല. ആരുടെയും വെളിപ്പെടുത്തലുകൾക്ക് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നത് ഔചിത്യവും രാഷ്ട്രീയ മര്യാദയുമാണ്.
ഇതാദ്യമായല്ല ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത്. 2006ൽ ജെഡിഎസ് ബിജെപിയിൽ ചേർന്ന സാഹചര്യം എല്ലാവരും ഓർക്കും.മകനെ മുഖ്യമന്ത്രിക്കസേരയിൽ എത്തിക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് സ്വന്തം പാർട്ടിയുടെ ആശയങ്ങളെ പോലും വഞ്ചിച്ചു എന്ന നിലപാട് സ്വീകരിച്ച ആളാണ് ഗൗഡ. ദേശീയ നേതാവ് സുരേന്ദ്ര മോഹന്റെ നേതൃത്വത്തിൽ കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് ജെഡിഎസ് വിട്ടു. ബിജെപിക്ക് എതിരാണെന്നും ദേവഗൗഡയ്ക്കൊപ്പമല്ലെന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ച നിലപാട്. അതേ സമയം ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.