തിരുവനന്തപുരം∙ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ലെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി അലൻസിയർ. അതിനു ശേഷം അദ്ദേഹം ഇങ്ങനെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘നല്ല നടൻ എല്ലാവർക്കും കിട്ടും പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം.കൂടാതെ പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’’–അലൻസിയർ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകൻ ഗൗതം ഘോഷിനോടുമായിരുന്നു അലൻസിയറിന്റെ അഭ്യർത്ഥന.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌ക്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‍കാരിക മന്ത്രി സജി ചെറിയാനും പുരസ്‌ക്കാര വിതരണം നിർവഹിച്ചു. സംവിധായകൻ ടി.വി. ചന്ദ്രന് സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌ക്കാരം സമ്മാനിച്ച് ആദരിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മുട്ടിക്ക് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.
കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി,രതീഷ് ബാലകൃഷ്ണ പൊതുവാൾ, അലൻസിയർ, മഹേഷ് നാരായണൻ, റഫീക്ക് അഹമ്മദ്, എം.ജയചന്ദ്രൻ, തുടങ്ങിയവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.