റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ ഇഷ്യു ചെയ്യുന്നതിന് വിരലടയാളം നിർബന്ധമാക്കി. മെയ് 29 തിങ്കളാഴ്ച മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദി അറേബ്യയിൽ നിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയത്. അതെ സമയം വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു. സന്ദർശക വിസക്കാർക്ക് നേരത്തെ ഈ നിയമം ബാധകമാക്കിയിരുന്നു.
സന്ദർശക വിസ അപേക്ഷകൾ സമർപ്പിക്കാൻ തന്നെ വി.എഫ്.എസ് ഓഫീസിലേക്കുള്ള ഓൺലൈൻ അപ്പോയിന്റ്‍മെന്റ് വൈകിയാണ് ലഭിക്കുന്നത്. പെട്ടെന്നുള്ള അവസരത്തിന് പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കണം. ഇതിന് അഞ്ചിരട്ടി ചെലവ് വരും. വിരലടയാളം നൽകണമെന്ന വിസാ നിയമത്തിലെ മാറ്റം സൗദിയിലേക്കുള്ള സന്ദർശകരെയും തൊഴിലാളികളെയും രാജ്യത്തുള്ള തൊഴിലുടമകളെയും ഏറെ പ്രതിസന്ധിയിലാക്കുന്നതാണ്. അതെ സമയം വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട നിലവിലെ പ്രയാസങ്ങൾ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെയും കോണ്‍സുലേറ്റിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും പരിഹാരം പ്രതീക്ഷിക്കുന്നതായും ട്രാവൽ ഏജൻസികൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









