ആറ്റിങ്ങൽ∙ വീട്ടമ്മമാരെ അംഗങ്ങളാക്കി ട്രസ്റ്റ് രൂപീകരിക്കുകയും വായ്പയെടുപ്പിച്ച് തട്ടിപ്പ് നടത്തുകയും ചെയ്ത സംഭവത്തിൽ നഗരൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തട്ടിപ്പിനിരയായ വീട്ടമ്മമാരിൽ നിന്നും മൊഴി രേഖപ്പെടുത്തി തുടങ്ങിയെന്ന് എസ്ഐ പറഞ്ഞു.
സഹകരണ സംഘത്തിൽനിന്നു വീട്ടമ്മമാരെ കൊണ്ട് വ്യക്തിഗത വായ്പ എടുത്ത് ട്രസ്റ്റ് അക്കൗണ്ടിലേക്കു മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കഴിഞ്ഞ ദിവസം നഗരൂർ പൊലീസ് ട്രസ്റ്റ് ചെയർമാൻ ജി. ശിവശങ്കര കുറുപ്പ്, പ്രസിഡന്റ് വി.അശോകൻ, സെക്രട്ടറി അപ്സര എന്നിവരെ പ്രതിയാക്കി കേസെടുത്തിരുന്നു. വ്യക്തിഗത വായ്പയായി വീട്ടമ്മമാർക്ക് ലഭിച്ച 22.5 ലക്ഷം രൂപ ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. തുടർന്നാണ് തുക ചെലവഴിച്ചത്.
2020 ൽ രൂപീകരിച്ച ശ്രീഗോകുലം ട്രസ്റ്റിന്റെ പേരിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ പൂവമ്പാറയിൽ പ്രവർത്തിക്കുന്ന ശാഖയിൽനിന്നും പരസ്പര ജാമ്യം നൽകി 45 പേരെ കൊണ്ടും 50,000 രൂപ വീതം വായ്പ എടുപ്പിച്ചിരുന്നു. സഹകരണ സംഘത്തിന്റെ പ്രസിഡന്റും ട്രസ്റ്റ് ചെയർമാനും ഒരാളായത് തട്ടിപ്പിന് മറയായതായും പരാതിക്കാർ പറയുന്നു.
45 പശുക്കളെ വാങ്ങുന്നതിനാണ് സഹകരണ സംഘത്തിൽ നിന്നും വീട്ടമ്മമാരെ കൊണ്ട് വ്യക്തിഗത വായ്പ എടുപ്പിച്ചത്. എന്നാൽ വായ്പയായി ലഭിച്ച തുക വീട്ടമ്മമാരിൽ നിന്നും ട്രസ്റ്റ് അധികൃതർ കൈപ്പറ്റിയെങ്കിലും അത്രയും എണ്ണം പശുക്കളെ ഗോശാലയിലേക്ക് വാങ്ങിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.