കട്ടപ്പന: ഇടുക്കി ഡാം വീണ്ടും തുറന്നു. മുല്ലപ്പെരിയാര്‍ ഡാം തുറന്ന് 12,000 ഘനയടി വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഡാം തുറന്നത്. ചെറുതോണി ഡാമിന്റെ ഒരുഷട്ടര്‍ 40 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൂന്നാമത്തെ ഷട്ടര്‍ തുറന്നത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി ഡാം ആദ്യമായാണ് ഒരു വര്‍ഷത്തില്‍ നാലുതവണ തുറക്കുന്നത്.
പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്കി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കുക. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തണം.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ തുറന്ന 9 ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വന്‍ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ വള്ളക്കടവില്‍ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









