കൊടുവള്ളി: റമദാനില്‍ രാത്രികാലങ്ങളില്‍ ഫുള്‍ജാർ സോഡ ഉള്‍പ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതളപാനീയങ്ങളും അനുവദനീയമായ അളവിലും കൂടുതലായി പ്രിസർവേറ്റിവ് ചേർത്തിട്ടുള്ള ഉപ്പിലിട്ടതും വില്‍ക്കുന്നത് നിരോധിച്ച് കൊടുവള്ളി നഗരസഭ ആരോഗ്യവകുപ്പ് നിർദേശം നല്കി.
മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു. അനധികൃത പാനീയങ്ങളുടെ എല്ലാ കച്ചവടവും നിരോധിക്കാൻ തീരുമാനിച്ചതായും കർശന പരിശോധനകള്‍ക്ക് നടപടി സ്വീകരിച്ചതായും നഗരസഭ സെക്രട്ടറി കെ. സുധീർ അറിയിച്ചു.
നഗരസഭയുടെ പ്രത്യേക അനുമതിയോടെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ അംഗീകൃത മിനറല്‍ വാട്ടർ ജാർ ഉപയോഗിച്ച് മാത്രമേ പാനീയങ്ങള്‍ തയാറാക്കാവൂ എന്നും ഉപയോഗിക്കുന്ന മിനറല്‍ വാട്ടറിന്റെ കൃത്യമായ രേഖകള്‍ കടയില്‍ ഉണ്ടായിരിക്കണമെന്നും സീനിയർ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. സലില്‍ അറിയിച്ചു. ഹെല്‍ത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം. കടയിലെ മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതുസ്ഥലത്തേക്കോ ഒഴുക്കിവിടരുത്. ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കും.
ഇഫ്താർ സംഗമങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പുനരുപയോഗ സാധ്യതയുള്ള സ്റ്റീല്‍ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. നോമ്ബുതുറക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് പാനീയങ്ങള്‍ തയാറാക്കണം. ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നിർദേശങ്ങള്‍ പൂർണമായി പാലിച്ച് നഗരസഭയുടെ നടപടികളോട് സഹകരിക്കണമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.