മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്സ് (സിഎംഡി) നടത്തിയ സാമൂഹിക ആഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ഇന്ന് ഡെപ്യൂട്ടി കളക്ടർ (എൽഎ)ക്ക് സമർപ്പിക്കും.
രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകും. ഏറ്റെടുത്ത ഭൂമിയിൽ എത്ര വീടുകൾ, കെട്ടിടങ്ങൾ, ഭൂവുടമകൾ, മരങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന സിഎംഡിയുടെ റിപ്പോർട്ട് പഠിക്കാൻ ജില്ലാ കലക്ടർ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിക്കും. രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞർ, രണ്ട് തദ്ദേശ സ്ഥാപന പ്രതിനിധികൾ (അവരിൽ ഒരാൾ സ്ത്രീ), പുനരധിവാസ മേഖലയിലെ രണ്ട് വിദഗ്ധർ, എയർപോർട്ട് അതോറിറ്റിയുടെ ഒരു പ്രതിനിധി എന്നിവർ സമിതിയുടെ ഭാഗമാകും. വിദഗ്ധ സമിതി രണ്ടു മാസത്തിനകം പഠന റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കണം. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും.
നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച പഠനം ഫെബ്രുവരി 11നാണ് പുനഃരാരംഭിച്ചത്. ജനുവരി 16ന് കരിപ്പൂരിലെത്തിയ സിഎംഡി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് കലക്ടറേറ്റിൽ മന്ത്രി വി.അബ്ദുറഹിമാന്റെ നേതൃത്വത്തിൽ ചേർന്ന ഭൂവുടമകളുടെയും സമരസമിതിയുടെയും യോഗത്തിൽ പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പള്ളിക്കൽ വില്ലേജിൽ 7 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 7.5 ഏക്കറും ഉൾപ്പെടെ 14.5 ഏക്കർ സ്ഥലമാണ് വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിന് 74 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ആറുമാസത്തിനകം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ഭൂമി വ്യോമയാന മന്ത്രാലയത്തിന് കൈമാറണം.
സാമൂഹിക പ്രത്യാഘാത പഠനം പൂര്ത്തിയായിട്ടുണ്ട്. സിഎംഡിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ വേഗത്തിലാക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









