കോഴിക്കോട്: എറണാകുളം രാജഗിരി ആശുപത്രിയില്‍ വെച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ഹൃദയമാറ്റ ശസ്ത്രക്രിയക്കായി കോഴിക്കോട് മെട്രോ ഇന്‍റര്‍നാഷണല്‍ ആശുപത്രിയില്‍ സുരക്ഷിതമായെത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമെടുക്കാണ് ഹൃദയം കോഴിക്കോട് എത്തിച്ചത്.
4.10 ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലന്‍സ് 7.15 ന് കോഴിക്കോടെത്തി. മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റുമാണ് എടുത്തത്. ആംബുലന്‍സിന് വഴിയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉള്‍പ്പെടെ അഭ്യര്‍ഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളും ഇത് ഏറ്റെടുത്തതോടെ വൈകുന്നേരത്തിന്‍റെ തിരക്കുകള്‍ക്കിടയിലും ഹൃദയം സുരക്ഷിതമായെത്തി. കൃത്യ സമയത്ത് ആംബുലന്‍സ് എത്താന്‍ സഹായിച്ച പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാര്‍, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പ് നന്ദി അറിയിച്ചു.
രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയമാണ് മെട്രോ ഇന്‍റര്‍നാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അവയവദാന പ്രക്രിയക്കും യാത്രക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ വീട്ടില്‍ ഓണ്‍ലൈനിലായിരുന്നു പഠനം. സെപ്റ്റംബര്‍ 16 നാണ് നേവിസിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ച നേവിസിന്‍റെ ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. സാജന്‍ മാത്യുവാണ് നേവിസിന്‍റെ പിതാവ്. മാതാവ്: ഷെറിന്‍. സഹോദരങ്ങള്‍: എല്‍വിസ്, വിസ്മയ.
കണ്ണൂര്‍ സ്വദേശിയായ 59 കാരനാണ് ഹൃദയം സ്വീകരിക്കുക. ഇതിനായുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഹൃദയം എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കത്തതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനും മന്ത്രി മറുപടി നല്‍കി. 4 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂവെന്നും വിമാനത്താവളങ്ങളില്‍ സമയം പാഴാകാന്‍ സാധ്യതയുള്ളതിനാലാണ് എയര്‍ ആംബുലന്‍സ് ഉപയോഗിക്കാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.