കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ ആരംഭിച്ച തെളിവെടുപ്പ് നാലരമണിക്കൂറോളം നീണ്ടുനിന്നു. സംഭവദിവസം വീട്ടില്‍ നടന്ന കാര്യങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. ഇതിനുപുറമേ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും വീട്ടില്‍നിന്ന് ചില ബാങ്ക് രേഖകളും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെ ഇന്നു രാവിലെയാണ് ചാത്തന്നൂരിലെ വീട്ടിലെത്തിച്ചത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തി.കുട്ടിയെ കടത്തിക്കൊണ്ടുവന്നശേഷം കുട്ടിയോട് എങ്ങനെ പെരുമാറി, എന്തെല്ലാംചെയ്തു എന്നതടക്കമുള്ള കാര്യങ്ങളാണ് വീട്ടിലെ തെളിവെടുപ്പില്‍ പുനരാവിഷ്‌കരിച്ചത്. ഇവിടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം കുളമട കിഴക്കനേലയിലെ തട്ടുകടയിലേക്കാണ് പ്രതികളെ കൊണ്ടുപോയത്. രണ്ടാംപ്രതിയായ അനിതാകുമാരി ഈ കടയുടമയുടെ ഫോണില്‍നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍വിളിച്ചത്. കിഴക്കനേലയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതികളെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിക്കുമെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച തമിഴ്‌നാട്ടിലെ ചെങ്കോട്ട, പുളിയറി തുടങ്ങിയ സ്ഥലങ്ങളില്‍ ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ തെളിവെടുപ്പ് നടത്തിയേക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.