കണ്ണൂർ: വിപുലമായ സൗകര്യങ്ങളും ഗുണമേന്മയുള്ള ഭക്ഷണവിഭവങ്ങളുമായി പ്രീമിയം കഫേ തുടങ്ങാനൊരുങ്ങി കുടുംബശ്രീ സംസ്ഥാന മിഷൻ. ഒരേ മാതൃകയിൽ വിശ്രമസൗകര്യമുൾപ്പെടെയുള്ള ശീതീകരിച്ച ഭക്ഷണശാലയായിരിക്കും ഇത്. കുറഞ്ഞത് 50 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ടാകും. രാത്രിവൈകിയും കഫേ പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ഓരോ പ്രീമിയം കഫേ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രീമിയം കഫേ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, സഹായസംഘം അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വ്യക്തികൾക്കോ സംഘമായോ ഇത് തുടങ്ങാനാകും. ഒരു യൂണിറ്റിന് 20 ലക്ഷം രൂപ വരെ സംസ്ഥാനമിഷൻ ഘട്ടങ്ങളായി അനുവദിക്കും. ഇതിനുപുറമെ അഞ്ചുലക്ഷം രൂപ ബ്രാൻഡിങ്ങിനായി അനുവദിക്കാനും ആലോചിക്കുന്നുണ്ട്. സ്ഥലവും കെട്ടിടവും പരിഗണിച്ചാണ് തുക കണക്കാക്കുക. നിലവിലുള്ള ജനകീയ ഹോട്ടലുകളോ കഫേ കുടുംബശ്രീയോ പ്രീമിയം കഫേ ആക്കി വിപുലീകരിക്കാനുമാകും. നിലവിലുള്ളവ പുതുക്കാൻ 10 ലക്ഷം രൂപയാണ് നൽകുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനവുമുണ്ടാകും.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പ്രധാന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് പ്രീമിയം കഫേ അനുവദിക്കുക. ഇതിനായി ജില്ലാമിഷൻ താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. നിലവിൽ തൃശ്ശൂർ ജില്ലയിലെ ജനകീയ ഹോട്ടൽ പ്രീമിയം കഫേ ആയി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ഇക്കാര്യങ്ങളുണ്ടെങ്കിൽ അനുമതി നൽകും ശുചിത്വമുള്ള അന്തരീക്ഷവും ശൗചാലയവുമുണ്ടായിരിക്കണം.
പ്രത്യേക വിഭവങ്ങളുണ്ടായിരിക്കണം. വയോജനങ്ങൾ, അംഗപരിമിതർ, കുട്ടികൾ എന്നിവർക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകണം. കുറഞ്ഞത് 10 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമുണ്ടായിരിക്കണം.
രാത്രി 12 വരെയെങ്കിലും രണ്ട് ഷിഫ്റ്റുകളിലായി ജീവനക്കാരുണ്ടായിരിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.