ഇടുക്കി: ഇടുക്കിയിൽ കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിന്റേയും ജോർജിന്റേയും കറവപ്പശുക്കൾ അടക്കം പതിമൂന്ന് കന്നുകാലികൾ വിഷബാധയേറ്റ് ചത്ത സംഭവത്തിൽ, വീട് സന്ദർശിച്ച് ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. മാത്യുവിന്റേയും ജോർജിന്റേയും വീട്ടിലെത്തിയ മന്ത്രിമാർ, അഞ്ച് പശുക്കളെ ഇവർക്ക് നൽകുമെന്ന് അറിയിച്ചു.
കുട്ടിക്കർഷകർക്ക് എല്ലാ സഹായവും മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. ഒരാഴ്ചക്കുള്ളിൽ തന്നെ ഇൻഷുർ ചെയ്ത അഞ്ച് പശുക്കളെ കുട്ടിക്കർഷകർക്ക് നൽകുമെന്ന് പറഞ്ഞമന്ത്രി, മൂന്ന് പശുക്കൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് 15000 വീതമുള്ള ധനസഹായം, കേരള ഫീഡ്സിന്റെ ഒരുമാസത്തെ കാലിത്തീറ്റ, കൂടാതെ മിൽമയുടെ ഭാഗത്ത് നിന്നും സഹായമുണ്ടാകുമെന്നും അറിയിച്ചു. തുടർന്നും കൃഷി മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി മാത്യുവിനും കുടുംബത്തിനും ഉറപ്പുനൽകി.
ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ തലങ്ങളിൽ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു സഹായപദ്ധതി മാത്യുവിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വിപുലീകരിക്കുന്നതിനു വേണ്ട നിർദേശങ്ങളും മന്ത്രി മാത്യുവുമായി പങ്കുവെച്ചു. ഞായറാഴ്ച വൈകീട്ട് തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്ന് വിഷബാധയേറ്റാണ് പശുക്കളെല്ലാം ചത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.