മലപ്പുറം: മുൻ എംഎൽഎയും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിൽ കെപിസിസി നേതൃത്വം പരസ്യ പ്രതികരണം വിലക്കി. മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സര്‍ക്കുലറും പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയാൽ കർശന നടപടിയെന്നു സർക്കുലർ വ്യക്തമാക്കുന്നു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. സംഘടനാപരമായ കാര്യങ്ങൾ നവമാധ്യമങ്ങളിൽ ഉന്നയിക്കരുതെന്നാണ് നിര്‍ദ്ദേശം. വസ്തുനിഷമായി പരാതി ലഭിച്ചാൽ നടപടി എടുത്ത ശേഷമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂവെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നൽകുന്നു. അതെ സമയം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ എതിര്‍പ്പ് കാര്യമാക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ച് പി ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സംഘാടകരുടെ തീരുമാനം. മോഹനകൃഷ്ണന്റെ മകനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ പിടി അജയ് മോഹൻ ചെയര്‍മാനായ ട്രസ്റ്റിന്‍റെ പേരിലുള്ള പരിപാടിയാണിത്. അതിനാൽ തന്നെ ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. അടുത്ത മാസം പത്തിനാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.