ഹരിത നേതാക്കൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നവാസ് ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെത്തിയത്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു
സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് നവാസിന് മേൽ ചുമത്തിയത്. ജാമ്യത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നവാസിനൊപ്പം എംഎസ്എഫ് നേതാക്കളും സ്റ്റേഷനിൽ എത്തിയിരുന്നു. ഹരിതയിലെ പത്ത് അംഗങ്ങളാണ് പരാതി വനിതാ കമ്മീഷന് നൽകിയത്. ഈ പരാതി പോലീസിന് കൈമാറുകയും നിയമനടപടികളിലേക്ക് കടക്കുകയുമായിരുന്നു.
നേരത്തെ പരാതിക്കാരായ പെൺകുട്ടികളിൽ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. നിയമനടപടിയുമായി ഇവർ മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ് ഉള്‍പ്പെടെയുള്ളവര്‍ നവാസിനൊപ്പമുണ്ട്. അറസ്റ്റ് ചെയ്ത് ഏതാനും സമയത്തിനകം തന്നെ നവാസ് ജാമ്യം നേടി പുറത്തിറങ്ങി.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. വനിതാ കമ്മീഷന്റെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 17നാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്. വെള്ളയില്‍ സ്റ്റേഷനില്‍ വനിതാ പൊലീസുകാരില്ലാത്തതിനാല്‍ കേസ് പിന്നീട് ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
നവാസിനെതിരെ ഹരിത ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്. വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കണമെന്ന ലീഗ് നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഹരിത സംസ്ഥാന കമ്മിറ്റിയെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.