നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട പാഴൂരിലും സമീപപ്രദേശങ്ങളിലും മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ മാവൂർ പൊലീസ് കർശനമാക്കിയത്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള മുക്കം നഗരസഭ, കൊടിയത്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ ബാരിക്കേഡ് വെച്ച് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു. മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അതിർത്തികളിലെ കൂടുതൽ റോഡുകൾ അടച്ചു തുടങ്ങി. ഇന്നലെ ഇരുപതോളം റോഡുകളാണ് അടച്ചിരുന്നത്.
മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തുനിന്നുള്ളവർക്ക് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച ഭാഗത്തേക് പ്രവേശിക്കാനോ അനുമതി ഇല്ല. അതേസമയം, അവശ്യസാധന സേവനങ്ങൾക്കായുള്ള കടകൾക്ക് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അടച്ചു പൂട്ടിയ പ്രദേശത്തെ പൊതുജനങ്ങൾക്ക് മരുന്ന്, ഭക്ഷണം തുടങ്ങി അവശ്യ സർവീസുകൾക്ക് ആർ.ആർ.ടി വളണ്ടിയർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. മാവൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് വിനോദന്റെയും പ്രിൻസിപ്പൽ എസ്.ഐ വി.ആർ രേഷ്മയുടെയും നേതൃത്വത്തിൽ ശക്തമായ പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിപ വ്യാപനം അത്ര തീവ്രമാകാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. എന്നാൽ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്തിടപഴകിയ ഏഴ് പേരുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.