സുല്‍ത്താൻ ബത്തേരി: കുരുമുളക് വള്ളികള്‍ക്ക് പിടിപെടുന്ന ദ്രുതവാട്ടം കർഷകരെ ദുരിതത്തിലാക്കി. കറുത്ത പൊന്നില്‍ പ്രതീക്ഷയർപ്പിച്ച് കഴിഞ്ഞു വന്ന കർഷകരുടെ സ്വപ്നങ്ങളാണ് കുരുമുളക് വള്ളിയോടൊപ്പം കരിഞ്ഞുണങ്ങിയത്.
രോഗബാധ വന്ന കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങിയാണ് നശിക്കുന്നത്. രോഗം പിടിപെട്ട വള്ളിയിലെ കുരുമുളക് മൂപ്പെത്താതെ കൊഴിഞ്ഞുവിഴുകയാണ്. ഇത്തരത്തില്‍ രോഗ ബാധയേറ്റ നിരവധി തോട്ടങ്ങളിലെ കുരുമുളകാണ് നശിച്ചത്. ക്വിന്റലുകണക്കിന് കുരുമുളക് പറിച്ചിരുന്ന പറമ്ബില്‍ നിന്ന് പത്തും ഇരുപതുകിലോയും മാത്രം മുളകാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ദ്രുതവാട്ടം വന്ന് വള്ളികള്‍ നശിച്ച തോട്ടത്തില്‍ പുതിയ വള്ളികള്‍ നട്ടാല്‍ പിടിക്കാത്തതും കർഷകരെ വലയ്ക്കുകയാണ്. വയനാട്ടിലെ കർഷകരെ സാമ്ബത്തിക ഉന്നതിയിലേക്കെത്തിച്ചത് വയനാട് ജില്ലയിലെ കുരുമുളക് കൃഷിയിയായിരുന്നു. എന്നാല്‍ ആ നല്ലകാലം പോയിക്കഴിഞ്ഞു. കുരുമുളക് വള്ളികള്‍ക്ക് വിളവെടുപ്പ് സമയത്ത് പിടിപെടുന്ന ദ്രുതവാട്ടം കൃഷിയെ ഇല്ലാതാക്കുകയാണ്. കുരുമുളക് ഇലയില്‍ മഞ്ഞളിപ്പ് ബാധിച്ച് വള്ളികള്‍ വാടി ക്രമേണ ഉണങ്ങിപ്പോവുകയാണ് ചെയ്യുന്നത്. ദ്രുതവാട്ടം കാണുന്നതോടെ മൂപ്പെത്താതെതന്നെ കുരുമുളക് പറിച്ച് ഒഴിവാക്കേണ്ടിയുംവരുന്നു. ഇതുകാരണം കുരുമുളക് പൊള്ളായി പോകാനും സാദ്ധ്യതയേറെയാണ്.
അവശേഷിക്കുന്ന കുരുമുളക് വള്ളികളും ദ്രുതംവാട്ടം പിടിപെട്ട് നശിക്കുമെന്ന ആശങ്കയിലാണിപ്പോള്‍ കർഷകർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.