എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി വളപ്പിനുള്ളിൽ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. കൂടാതെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊലീസിനെയും കോടതി വിമർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കോടതിയിലെടുത്ത നിലപാട്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും, ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









