കോഴിക്കോട്: ടൂറിസം പദ്ധതികളുടെ നേട്ടങ്ങളിലൂടെ കോഴിക്കോട് പ്രാദേശിക ടൂറിസത്തിൽ പുരോഗതി കൈവരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുള്ള ജില്ലയായി കോഴിക്കോട് മാറി. 4313 യൂണിറ്റുകൾ.
ഉത്തരവാദിത്ത ടൂറിസത്തിലേക്ക് കടന്നുവരാനും മികച്ച പ്രവർത്തനം കാഴ്ചവെക്കാനുമായി തദ്ദേശീയരെ സജ്ജരാക്കാനുള്ള പരിശീലനങ്ങളിലും ജില്ല മുന്നിലാണ്. 3,786 പേർക്കാണ് പരിശീലനം നല്‍കിയത്. യൂണിറ്റുകള്‍ തുടങ്ങിയവരിലും പരിശീലനത്തില്‍ പങ്കെടുത്തവരിലും 80 ശതമാനം സ്ത്രീകളാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ബേപ്പൂർ മണ്ഡലത്തിലും ഒളവണ്ണ, കടലുണ്ടി, തലക്കുളത്തൂർ, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിലും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലുമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ഗ്രാമീണ ടൂറിസം വികസന പ്രവർത്തനങ്ങള്‍ നടന്നുവരുന്നത്. രജിസ്റ്റർ ചെയ്ത 4313 യൂണിറ്റുകളില്‍ 2500 കർഷകർ, 450 കലാകാരന്മാർ, 700 ടൂറിസം നെറ്റ് വർക്കുകള്‍, 30 തദ്ദേശീയരായ കമ്മ്യൂണിറ്റി ടൂർ ലീഡർമാർ, 100 എത്നിക് കുസിൻ യൂണിറ്റ് അംഗങ്ങളായ സ്ത്രീകള്‍ തുടങ്ങിയവർ ഉള്‍പ്പെടുന്നു. ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി 2018 ഫെബ്രുവരി മുതല്‍ 2024 ഡിസംബർ ഒന്നുവരെ ജില്ലയിലെ പ്രദേശവാസികള്‍ക്ക് 7.2 കോടി രൂപയുടെ വരുമാനമാണുണ്ടായത്.
ബേപ്പൂർ മണ്ഡലത്തില്‍ വിവിധ പരിശീലനങ്ങളിലായി 300 വനിതകളാണ് പങ്കെടുത്തത്. അലങ്കാര മെഴുകുതിരികള്‍, പേപ്പർ ബാഗുകള്‍, ടെറാക്കോട്ട ആഭരണങ്ങള്‍ തുടങ്ങിയവയാണ് നിർമ്മിക്കുന്നത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഞ്ച് പഞ്ചായത്തില്‍ അഗ്രി ടൂറിസം നെറ്റ്‌വർക്ക് പദ്ധതിയും ഫാം ടൂർ പാക്കേജുകളും ആരംഭിച്ചിട്ടുണ്ട്. വിവിധയിനം പാക്കേജുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി സഞ്ചാരികള്‍ക്ക് നല്‍കുന്നത്. പ്രദേശത്തെ സംസ്‌കാരം, കലാരൂപങ്ങള്‍, രുചിക്കൂട്ടുകള്‍, ഫല വൃക്ഷാദികള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.