വേനല്‍ കടുത്തതോടെ തീപിടിത്തം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മാസം 180 ഇടങ്ങളില്‍ മലപ്പുറം ജില്ലയിൽ തീപിടിത്തമുണ്ടായി. ഓരോ ഫയര്‍സ്റ്റേഷനുകളിലും ഒരുദിവസം രണ്ട് തീപിടിത്തമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചപ്പുചവറുകള്‍ അലക്ഷ്യമായി കൂട്ടിയിട്ട് കത്തിക്കുന്നതും സിഗരറ്റ് കുറ്റിയും അണയാത്ത തീക്കൊള്ളിയും അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് തീപിടിത്തം ഉണ്ടാകാനുള്ള പ്രധാന കാരണം. ഉണങ്ങിയിരിക്കുന്ന പുല്ലുകളിലേക്ക് ചെറിയ തീപ്പൊരി വീണാല്‍, ചെറിയ കാറ്റ് വീശിയാല്‍ പോലും പടര്‍ന്ന് പിടിക്കും. റോഡിനരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വരണ്ട കാലാവസ്ഥയില്‍ വലിയ ദുരന്തത്തിലേക്ക് നയിക്കാനിടയുണ്ടെന്ന് അഗ്നിശമന സേന മുന്നറിയിപ്പേകുന്നു.
ക്രമാതീതമായ ചൂടും മഴ ദൗര്‍ലഭ്യവും തീപിടിത്തം വര്‍ദ്ധിക്കാന്‍ കാരണമാണ്. വേനല്‍ കടുത്തതോടെ ജില്ലയില്‍ ജലസ്രോതസസ്സുകള്‍ വറ്റുന്നത് ഫയര്‍ഫോഴ്സിന് മുന്നിലെ മറ്റൊരു വെല്ലുവിളിയാണ്. തീയണയ്ക്കാന്‍ വലിയതോതില്‍ വെള്ളം ആവശ്യമായി വരുമെന്നതിനാല്‍ ഫയര്‍ സ്റ്റേഷന് അടുത്തുള്ള ജലാശയങ്ങളെയാണ് ആശ്രയിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 12,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ബൗസര്‍ വാഹനമാണ് തീണയക്കാനായി ഫയര്‍ഫോഴ്സ് കൂടുതലായും ഉപയോഗിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്ബ് ചെയ്യാം. വെള്ളത്തിന്റെ സംഭരണശേഷി കൂടുതലായതിനാല്‍ തീ നിയന്ത്രിക്കാന്‍ എളുപ്പമാണെങ്കിലും വലിപ്പം കൂടുതലായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ തീ പടരുമ്ബോള്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കാരണം ചെറുവാഹനമായ വാട്ടര്‍ ടെന്‍ഡര്‍ ഉപയോഗിക്കേണ്ടിയും വരാറുണ്ട്. വാട്ടര്‍ ടെന്‍ഡറില്‍ 4,000 ലിറ്റര്‍ വെള്ളമാണ് സംഭരണശേഷി. അഗ്നിശമന സേനയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സിവില്‍ ഡിഫന്‍സിന്റെ സേവനമാണ് ആശ്വാസം. മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ 10 ഫയര്‍ എന്‍ജിന്‍ ഉണ്ടെങ്കിലും ആറ് ഡ്രൈവര്‍മാരേ ഉള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









