തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കണ്ടക്ടര്‍ പി.എ ഷാജഹാനെയാണ് സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പി.ജി. വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും അതിനാല്‍ ആ സമയത്ത് പ്രതികരിക്കാനായില്ലെന്നും പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. പിന്നീട് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









