മലപ്പുറം: ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടിയെന്നാരോപിച്ച് അതിഥിത്തൊഴിലാളി ക്രൂരമായി മർദിച്ച ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാറിന്റെയും വസന്തയുടെയും മകൻ എം.എസ്. അശ്വിനാണ് കഴുത്തിന് പരിക്കേറ്റത്.
അതിഥിത്തൊഴിലാളിയായ യുവാവ് കഴുത്തുഞെരിച്ച് ഭിത്തിക്ക് ചേർത്തുവെച്ച് ഇടിക്കുകയും ടയർ ഉരുട്ടിക്കളിക്കാൻ അശ്വിൻ ഉപയോഗിച്ച വണ്ണമുള്ള വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. കഴുത്ത് അനങ്ങാതിരിക്കാൻ കോളർ ഘടിപ്പിച്ച് ഭാരം ഇട്ടാണ് കുട്ടിയെ ആശുപത്രിയിൽ കിടത്തിയിരിക്കുന്നത്. വീട്ടിൽപോയാലും കുറേദിവസം ഇങ്ങനെ കിടക്കേണ്ടിവരും
സെപ്റ്റംബർ ഒന്നിന് രാത്രിയായിരുന്നു സംഭവം. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ വിദഗ്ധചികിത്സ വേണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും കേസ് ഒതുക്കിത്തീർക്കാമെന്നു പറഞ്ഞ് യുവാവിന്റെ ആൾക്കാർ ഇടപെട്ട് വീട്ടിലേക്കു തിരിച്ചയച്ചു. തുടർന്ന് ഒരുദിവസം സ്കൂളിൽ പോയ അശ്വിൻ വേദന കൂടി തിരിച്ചുവന്നു. അന്നുമുതൽ വീട്ടിൽ കിടക്കുകയായിരുന്നു. പണമില്ലാത്തതിനാൽ മറ്റെവിടെയും കാണിക്കാൻ കഴിഞ്ഞില്ല. വേദന കലശലായതിനാൽ ചൊവ്വാഴ്ച ബസിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നത്. ഇവിടത്തെ ഡോക്ടർമാർ അറിയിച്ചതനുസരിച്ച് തേഞ്ഞിപ്പലം പോലീസ് ബുധനാഴ്ച രാവിലെയെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വകുപ്പ് തീരുമാനിക്കാത്തതിനാൽ കേസ് രജിസ്റ്റർചെയ്തിട്ടില്ലെന്നാണ് വൈകീട്ട് ഏഴിന് പോലീസ് അറിയിച്ചത്.
അമ്പലവളപ്പിൽ ചെരിപ്പുകമ്പനിയിൽ ജോലിചെയ്യുകയാണ് യുവാവ്. ചെരിപ്പുകമ്പനി പ്രവർത്തിക്കുന്നതും അൻപതോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നതും നാലുനില ക്വാർട്ടേഴ്സിലാണ്. മൂന്നാംനിലയിലെ ക്വാർട്ടേഴ്സിലാണ് സുനിൽകുമാറും കുടുംബവും താമസിക്കുന്നത്. ഇതിന്റെ ഒരുഭാഗത്ത് ഒഴിഞ്ഞ സ്ഥലമുണ്ട്. അവിടെയാണ് രാത്രി അശ്വിൻ ടയർ ഉരുട്ടിക്കളിച്ചത്. അവിടെയിരുന്ന് വർത്തമാനം പറയുകയായിരുന്നു യുവാവും കൂട്ടുകാരും. മർദനമേറ്റു നിലവിളിച്ച് കുട്ടി വരുന്നതുകണ്ട് വസന്തയുടെ അമ്മ കുഴഞ്ഞുവീണു. പലവിധ രോഗങ്ങളുള്ള സുനിൽകുമാറിനെ ദിവസേന കുത്തിവെപ്പെടുക്കാൻ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതും അശ്വിന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരിക്കാൻ കാരണമായി. സ്വന്തം വീടും സ്ഥലവുമില്ലാത്ത കുടുംബം പലപ്പോഴും വാടക കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നു. കേസുമായി പോയാൽ ക്വാർട്ടേഴ്സ് ഒഴിയേണ്ടിവരുമെന്നും ഭയന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.