കട്ടപ്പന: ഇടുക്കി പുളിയന്മലയിൽ തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരൻറെ മൂക്ക് യുവാവ് കടിച്ചു പറിച്ചു.പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുളിയന്മലയിൽ തമിഴ്നാട് സ്വദേശി കവിയരശൻറെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്.
തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് പ്രശ്നം ഉണ്ടായത്. സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകി. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവയെ മർദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേൽക്കുകായയിരുന്നു. മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.