തിരുവമ്പാടി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടിയിൽ മിന്നൽ പരിശോധന നടത്തി.
സ്കൂളുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും 30,000 രൂപ പിഴ ചുമത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾ, പഴം, പച്ചക്കറി വിപണന കേന്ദ്രങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, സ്കൂളുകൾ എന്നിവയുൾപ്പെടെ 14 സ്ഥാപനങ്ങളിൽ ആണ് മിന്നൽ പരിശോധന നടന്നത്. വാണിജ്യ സ്ഥാപനത്തിൽ നിന്ന് 29 കിലോ ഡിസ്പോസിബിൾ കപ്പുകൾ, പ്ലേറ്റുകൾ/കാരി ബാഗുകൾ പിടിച്ചെടുത്തു.
പുതുതായി ആരംഭിച്ച കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെക്കുറിച്ച് അവബോധം ഇല്ലെന്ന് സ്ക്വാഡ് അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വില്ലകളിലെ ആറ് കെട്ടിടങ്ങളിൽ ഒരു കെട്ടിടത്തിന് മാത്രമേ ലൈസൻസ് ഉള്ളൂ. ഹോട്ടലില്‍ ഫ്രീസർ പ്രവർത്തനമില്ലാത്ത ഫ്രിഡ്ജില്‍ പഴകിയ ഭക്ഷണം സൂക്ഷിച്ച നിലയിലും സോക്പിറ്റില്നിന്ന് വെള്ളം പുറത്തേക്കു ഒഴുക്കുന്നതും പരിശോധനയില്‍ കണ്ടെത്തി.
ഇൻസിനറേറ്റർ സംവിധാനങ്ങളുള്ള റിസോർട്ടുകളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി. ഒരു യുപി സ്കൂളിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും അവ കത്തിക്കുന്നതും കണ്ടെത്തി. ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തുന്ന തുടർച്ചയായ പരിശോധനയുടെയും നിരീക്ഷണത്തിന്റെയും ഭാഗമായാണ് നടപടി. തദ്ദേശ സ്വയംഭരണ വകുപ്പിലെ വനിതാ ക്ഷേമ എക്സ്റ്റൻഷൻ ഓഫീസർ ഷീബ, ജോ. ഡയറക്ടർ ഓഫിസ് സ്റ്റാഫ് വി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.