മലപ്പുറം: വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുസ്ലിം ലീഗിന്റെ പതാക ഒഴിവാക്കിയതിൽ പ്രതികരണവുമായി കെടി ജലീൽ എംഎൽഎ. നാളെ മുസ്ലിം ലീഗിൽ നിന്ന് മുസ്ലിം ഒഴിവാക്കണമെന്ന് ആജ്ഞാപിക്കില്ലെന്ന് ആര് കണ്ടുവെന്ന് കെടി ജലീൽ വിമർശിച്ചു. പണ്ട് കോൺഗ്രസ് ലീഗിനോട് പറഞ്ഞത് സിഎച്ചിനെ സ്പീക്കറാക്കണമെങ്കിൽ “തൊപ്പി” അഴിച്ചുവെക്കണമെന്നാണ്. ഇന്ന് കോൺഗ്രസ് വയനാട് മണ്ഡലത്തിൽ ലീഗിനോട് കൽപ്പിക്കുന്നത് അബദ്ധവശാൽ പോലും പച്ചപ്പതാക ഉയർത്തിപ്പോകരുതെന്നാണെന്നും കെടി ജലീൽ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ യു.ഡി.എഫ് പരിപാടിയിൽ ലീഗിൻ്റെ കൊടി കെട്ടാൻചെന്ന പാവം ലീഗുപ്രവർത്തകൻ്റെ കയ്യിൽ നിന്ന് പതാക പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് “ഇത് പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടടാ” എന്നലറിയ കോൺഗ്രസ് നേതാവിൻ്റെ സ്വരം വയനാട്ടിലേക്കും വ്യാപിച്ചോ? ലീഗിൻ്റെ അപ്രഖ്യാപിത ”മൂന്നാം സീറ്റായ” വടകരയിലെ ഹരിത പതാകയുടെ പുളപ്പൊന്നും വയനാട് ചുരം കയറിയപ്പോൾ കണ്ടില്ലല്ലോ! പച്ചക്കൊടിയുടെ നിഴൽ പോലും ഭയപ്പെടുന്ന രാഹുൽ ഗാന്ധി എങ്ങിനെ ന്യൂനപക്ഷ താൽപര്യങ്ങൾക്കായി നിലകൊള്ളുമെന്നാണ് ലീഗ് പറയുന്നത്? സ്വന്തം പതാക ഉയർത്തി രാഹുലിനെ വരവേൽക്കാൻ പോലും അവസരം ലഭിക്കാത്ത ഹതഭാഗ്യരെക്കുറിച്ച് എന്തു പറയാൻ? കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യു.ഡി.എഫിൽ തുടരും? “ഇൻഡ്യ” മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ സ്ഥിതി എത്ര ദയനീയം-കെടി ജലീൽ കുറിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.