കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിക്കായി തൃശ്ശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച നടിയോട് സഹയാത്രികന് മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യലഹരിയിലായിരുന്ന പ്രതി ആദ്യം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് ഇയാള്‍ സംസാരം തുടങ്ങിയത്. പിന്നാലെ വിന്‍ഡോ സീറ്റിന്റെ പേരില്‍ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും നടി പരാതിയായി ഉന്നയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.