മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി രൂപ വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.
ഇന്നലെ രാത്രിയാണ് വ്യത്യസ്ത കേസുകളിലായി രണ്ടുപേര്‍ പിടിയിലായത്. ദമാമിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീൻ (35), ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് എയർലൈൻസിൽ വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്ദുൾ അസീസ് (30) എന്നിവരാണ് പിടിയിലായത്.
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംസുദ്ദീനിൽ നിന്ന് 1070 ഗ്രാം ഭാരമുള്ള നാല് ക്യാപ്‌സൂളുകളും അബ്ദുൾ അസീസിൽ നിന്ന് 1213 ഗ്രാം ഭാരമുള്ള നാല് ക്യാപ്‌സ്യൂളുകളും പിടിച്ചെടുത്തു. സ്വർണ മിശ്രിതത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ശേഷം അറസ്റ്റും തുടർനടപടികളും സ്വീകരിക്കും. ടിക്കറ്റിന് പുറമെ അബ്ദുൾ അസീസിന് 80,000 രൂപയും ഷംസുദ്ദീന് 40,000 രൂപയും കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.