കോഴിക്കോട് : സംസ്ഥാനത്താകെ ലഹരിക്കേസുകളുടെ എണ്ണം വൻതോതില്‍ വർധിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം 2025 ജനുവരി മുതല്‍ മാർച്ച് വരെ 1041 കേസുകളാണ് NDPS ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ കേസുകളില്‍ 1098 പ്രതികളെയും പിടികൂടി. ലഹരി കേസുകളില്‍ പിടിയിലായവരുടെ പ്രായക്കണക്ക് ഞെട്ടിക്കുന്നതാണ്. പിടിയിലായതില്‍ 80 ശതമാനം പ്രതികളും 30 വയസിന് താഴെയുള്ളവരാണെന്നതാണ് കണക്ക്.
പിടിയിലായ 1098 പ്രതികളില്‍ 274 പേരുടെ പ്രായം 18 നും 20 നും ഇടയില്‍ മാത്രം. 21 നും 30 നും ഇടയില്‍ പ്രായമുള്ള 563 പേരാണ് 90 ദിവസത്തിനിടെ പിടിയിലായത്. അതായത് പിടിയിലായതില്‍ 80 ശതമാനവും 30 വയസില്‍ താഴെയുള്ളവർ. 31 നും 40നും ഇടയില്‍ പ്രായമുള്ള 168 പേരും 41 ന് മുകളില്‍ പ്രായമുള്ള 92 പേരുമാണ് ലഹരി കേസുകളില്‍ പിടിയിലായത്. ഇവരില്‍ 12 പേർ മുൻപും സമാന കേസുകളില്‍ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരാണ്.
കോഴിക്കോട് ജില്ലയിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നുവെങ്കില്‍ സംസ്ഥാനമൊട്ടാകെയുള്ള കണക്കെടുത്താല്‍ കഴിഞ്ഞ 90 ദിവസത്തിനിടെ രജിസ്റ്റർചെയ്ത ലഹരി കേസുകളുടെ എണ്ണം സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാകും. പ്രതികളുടെ പ്രായം പരിശോധിച്ചാല്‍ ബഹുഭൂരിപക്ഷവും 30 വയസിന് താഴെയുള്ളവരുമാണ്. ലഹരി വില്പനയും ഉപയോഗവുമായി പിടിയിലാകുന്ന 18 വയസില്‍ താഴെയുള്ള പ്രതികളെ കേസില്‍ ഉള്‍പ്പെടുത്താതെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോർട്ട് മാത്രം നല്‍കി വിട്ടയ്ക്കുന്നുമുണ്ട്. നിയമത്തിലെ പഴുതുകള്‍ മുതലാക്കിയാണ് ലഹരി സംഘങ്ങള്‍ പ്രതികളെ രക്ഷിച്ചെടുക്കുന്നതെന്നും ആരോപണമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.