ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. മാത്രവുമല്ല വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. പുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. കേസിൽ ഉൾപ്പെട്ടവർ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല. യുവാക്കൾ രാത്രി പത്തിനുശേഷം കാരണമില്ലാതെ ടൗണുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









