കോഴിക്കോട്: എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വിലാസം പരിശോധിക്കാൻ റെയിൽവേ പൊലീസ് യുപിയിലെത്തി. നോയിഡയിലും ഗാസിയാബാദിലും പരിശോധന നടത്തുമെന്നാണ് വിവരം. കേരള പോലീസും ഉടൻ അവിടെയെത്തും. പോലീസ് ശേഖരിച്ച സി സി ടി വി ദൃശ്യങ്ങളില്‍ കണ്ട ആള് തന്നെയാണ് ട്രെയിനില്‍ തീവെപ്പ് നടത്തിയതെന്ന് മുഖ്യസാക്ഷി റാസിഖ് തിരിച്ചറിഞ്ഞതോടെയാണ് ഇയാളിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
ഉത്തർപ്രദേശിന് പുറമെ ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി പൊലീസ് സേനകളുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രതിയുടെ രേഖാചിത്രവും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ആസ്ഥാനത്തേക്ക് കൈമാറിയതിനെ തുടര്‍ന്ന് യുപി പോലീസ് ഇയാളുടെ വീടും നോയിഡയിലെ ചില ജിമ്മുകളും സന്ദർശിച്ച് കേരള പോലീസിനെ അറിയിച്ചു.
പ്രതി കേരളത്തിലേക്ക് വന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് കരുതുന്നു. മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ വെച്ചാണ് ഇയാളുടെതെന്ന് കരുതുന്ന ബാഗില്‍ ഉണ്ടായിരുന്ന ഫോണ്‍ അവസാനമായി ഉപയോഗിച്ചതെന്നാണ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. വിവിധ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാൾ ഏത് ട്രെയിനിലാണ് യാത്ര ചെയ്തതെന്നതിന്റെ വ്യക്തമായ സൂചന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതായാണ് അറിയുന്നത്. ഇതേത്തുടർന്നാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത സംശയാസ്പദമായ ബാഗിലെ നോട്ട് പാഡ് പ്രതി നോയിഡ സ്വദേശിയാണെന്ന് സൂചിപ്പിക്കുന്നു. ഷഹരൂഖ് സൈഫി, കാര്‍പ്പെന്റര്‍, ഫക്രുദീന്‍ കാര്‍പ്പെന്റര്‍, ഹാരിം കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ട്. ഇതിനൊപ്പം നോയിഡ എന്നാണ് സ്ഥലപ്പേരുള്ളത്.
അക്രമി സംഘത്തില്‍ ഒന്നിലധികം പേരുണ്ടാകാനുള്ള സാധ്യതയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു.. തീയിട്ടയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നതായി ചില ദൃക്സാക്ഷി വിവരണങ്ങൾ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപത്തെത്തിയപ്പോള്‍ തീവെപ്പിന് ശ്രമിച്ചുവെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. പ്രത്യേകിച്ച് ഒരാളെ ലക്ഷ്യമിട്ടല്ല അക്രമം നടത്തിയതെന്നാണ് ആദ്യം മുതൽ പൊലീസിന്റെ നിഗമനം. ഇതാണ് തീവ്രവാദ ബന്ധം സംശയിക്കാൻ കാരണം.
ക്രമസമാധാനവിഭാഗം എ.ഡി.ജി.പി അജിത് കുമാറിനൊപ്പം മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന് ഉള്‍പ്പെടെ 18 അംഗങ്ങളാണ് കേരള പോലീസിന്റെ അന്വേഷണ സംഘത്തിലുള്ളത്.ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ഇവര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അന്വേഷണത്തിനായി പോയിരിക്കുകയാണ്. ബൈജു പൗലോസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികളെ കണ്ടെത്തുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. പ്രതികളെ കണ്ടെത്താൻ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഊർജിതമായ അന്വേഷണം നടന്നുവരികയാണ്. ഇതുവരെയുള്ള പ്രാഥമിക അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് പ്രതികളിലേക്ക് എത്താനുള്ള ശ്രമം നടക്കുന്നത്. ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നയാളാണ് പ്രതിയെന്ന് പറയാനാകില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്നും എം. ആർ അജിത് കുമാർ വ്യക്തമാക്കി.
സംഭവത്തിൽ എൻഐഎയും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും ആക്രമണത്തിന് പിന്നിലെ തീവ്രവാദ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എലത്തൂർ തീവെപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എഡിജിപി അജിത് കുമാർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഷാരൂഖ് സെയ്ഫിയെക്കുറിച്ച് പോലീസ് പരമാവധി വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കായി കണ്ണൂരിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ലോഡ്ജുകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തി.
ആക്രമണം നടന്ന ട്രെയിനിന്റെ രണ്ട് ബോഗികളും കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നാലാം പ്ലാറ്റ്ഫോമിന് സമീപം നിർത്തിയിരിക്കുകയാണ്. പോലീസ് സീല്‍ ചെയ്ത ബോഗികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൈമാറാന്‍ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടുനിന്നുള്ള ഫോറൻസിക് സംഘം ഇന്നലെ ബോഗികളിൽ പരിശോധന നടത്തി. ബോഗികളിലെ പരിശോധന പൂർത്തിയായി. ഇവ ഉടൻ കൈമാറാമെന്ന് പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.