പാലക്കാട് ∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു വൈദ്യുതി ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഡാമുകളിൽ 30% പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താൽ വൈദ്യുതി നിരക്കു കൂട്ടേണ്ടി വരില്ല. ഉപയോക്താക്കളെ വിഷമിപ്പിക്കാത്ത നടപടിയാവും കഴിയുന്നത്ര സ്വീകരിക്കുക. വൈദ്യുതി ബോർഡോ സർക്കാരോ അല്ല, റെഗുലേറ്ററി കമ്മിഷനാണു നിരക്കു വർധിപ്പിക്കുന്നത്. വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കു വിലയിരുത്തിയ ശേഷം മാത്രമേ, വർധനയിൽ തീരുമാനമെടുക്കുകയുള്ളൂ.
ദിവസം 10– 15 കോടി രൂപയുടെ വരെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വർഷം അധികം വെള്ളമുണ്ടായിരുന്നതിനാൽ 1000 കോടി രൂപയ്ക്കു വിറ്റു. ഇത്തവണ 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. വൈദ്യുതി വാങ്ങുന്നതിനു ടെൻഡർ വിളിച്ചിട്ടുണ്ട്. നിരക്കു കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ഇതുകൂടി വിലയിരുത്തിയ ശേഷമാകും നിരക്കു വർധന സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിൽ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








