സുൽത്താൻ ബത്തേരി: വയനാട് തലപ്പുഴയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പത് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മാനന്തവാടി മെഡി. കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തും. പരിക്കേറ്റ അഞ്ചുപേരിൽ രണ്ടുപേരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മക്കിമല ആറാം നമ്പർ കോളനിയിൽ മരിച്ചവരിൽ ഒമ്പത് പേരും സ്ത്രീകളാണ്.
രാവിലെ എട്ടുമണിക്ക് പോസ്റ്റ്‌മോർട്ടം ആരംഭിക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നല്‍കുന്ന മൃതദേഹം മക്കിമല യുപി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് ശേഷം നടക്കും. ഡ്രൈവർ ഉൾപ്പെടെ 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ലതയെയും മോഹനസുന്ദരിയെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉമാദേവി, ജയന്തി, ഡ്രൈവർ മണി എന്നിവർ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാലോടെ കണ്ണോത്ത് കുന്നിലെ വളവിലായിരുന്നു അപകടം. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ജീപ്പ് 25 അടി താഴ്ചയിലേക്ക് വീണു. മക്കിമല സ്വദേശികളായ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, കാര്‍ത്യായനി, ശോഭന, ചിത്ര എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ നൽകുമെന്ന് ആശുപത്രി സന്ദർശിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.