ജീവിതശൈലീ രോഗങ്ങളാൽ വലയുന്നവരുടെ എണ്ണം വർധിക്കുകയാണ്. പ്രത്യേകിച്ച് യുവാക്കളിൽ ഷുഗറും കൊളസ്ട്രോളും പ്രഷറുമൊക്കെ നേരത്തേ എത്തുന്നുണ്ട്. വ്യായാമമില്ലായ്മയും ഭക്ഷണരീതിയുമൊക്കെയാണ് ഇത്തരത്തിലുള്ള പലരോഗങ്ങൾക്കും പിന്നിൽ. ഇപ്പോഴിതാ രക്തസമ്മർദത്തിന്റെ തീവ്രതയും അനന്തരഫലങ്ങളും സംബന്ധിച്ചുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ലോകാരോഗ്യസംഘടന.
നിശബ്ദകൊലയാളിയാണ് രക്തസമ്മർദം. രക്തസമ്മർദത്തിന്റെ ഏറ്റക്കുറച്ചിലുകളും പക്ഷാഘാതവും ഹൃദയാഘാതവും തമ്മിലുള്ള വൃക്കപരാജയവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. രക്തസമ്മർദമുള്ള അഞ്ചിൽ നാലുപേർക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ മരണങ്ങളിൽ 10.8 ശതമാനത്തിനും പിന്നിൽ രക്തസമ്മർദമാണ് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു. ഹൈപ്പർടെൻഷൻ രോഗികളുടെ എണ്ണത്തിൽവന്ന ക്രമാതീതമായ വർധനവിനേക്കുറിച്ചും റിപ്പോർട്ടിലുണ്ട്. 1990-നും 2019-നും ഇടയിൽ 650 മില്യണിൽ നിന്ന് 1.3 ബില്യൺ എന്ന ഭീമമായ നിലയിലേക്കാണ് എത്തിയതെന്നും ലോകാരോഗ്യസംഘടന പറയുന്നു.
ഹൈപ്പർടെൻഷനുമായി ജീവിക്കുന്നവരിൽ പകുതിയോളവും തങ്ങളുടെ രോഗാവസ്ഥയേക്കുറിച്ച് തിരിച്ചറിയാത്തവരുമാണ്. പ്രായംകൂടുന്നതും ജനിതകഘടകങ്ങളും മാത്രമല്ല അമിതമായി ഉപ്പുകഴിക്കുന്ന ശീലവും വ്യായാമമില്ലായ്മയും അമിതമദ്യപാനവും പുകവലിയുമൊക്കെ ഹൈപ്പർടെൻഷൻ കൂട്ടുന്ന ഘടകങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്.
അനിയന്ത്രിതമായ രക്തസമ്മർദനില കൈകാര്യം ചെയ്യാൻ മരുന്നിന്റെ കാര്യത്തിൽ, ഡോസ് ഉൾപ്പെടെയുള്ളവയിൽ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുക. അമിതവിലയില്ലാത്ത മരുന്നുകൾ സ്ഥിരമായും തടസ്സമില്ലാതെയും ലഭ്യമാക്കുക എന്നത് ഹൈപ്പർടെൻഷൻ ചികിത്സയിൽ പ്രധാനമാണ്. നിലവിൽ ഹൈപ്പർടെൻഷൻ മരുന്നുകളുടെ വിലയുടെ കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ പത്തിരട്ടിയോളം വ്യത്യാസമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.