പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്ന് പോലീസ്. കൊല്ലപ്പെട്ട ശ്രീജയുടെ ദേഹത്ത് അഞ്ചോളം മുറിവുകളുണ്ടെന്നും ഇവരെ കുത്തിപരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചെന്നാണ് സംശയിക്കുന്നതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ്
വേണുവും ശ്രീജയും മാസങ്ങളായി പിണങ്ങിക്കഴിയുകയാണ്. ഭാര്യയും മകളും തന്റെ കൂടെ താമസിക്കാത്തതിന്റെ നിരാശയാകാം വേണുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. വേണു മദ്യപാനിയാണെന്നായിരുന്നു ശ്രീജയുടെയും കുടുംബത്തിന്റെയും ആക്ഷേപം. മദ്യപാനം നിര്‍ത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന വ്യവസ്ഥയാണ് ഇവര്‍ മുന്നോട്ടുവെച്ചതെന്നാണ് വിവരം. ആദ്യം വീടിന്റെ അകത്തുവെച്ചാണ് ശ്രീജയെ ആക്രമിച്ചത്. ഇവര്‍ പിന്നീട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് ചുറ്റും ചോരയുണ്ട്. സംഭവത്തിന് ശ്രീജയുടെ മാതാപിതാക്കള്‍ സാക്ഷികളാണെന്നും അക്രമത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നും മകള്‍ സുരക്ഷിതയാണെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് എട്ടുമാസമായി ദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസം. വേണുക്കുട്ടന്‍ നായര്‍ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു ജോലി. ഒരുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. ശ്രീജ തെങ്ങണയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.സംഭവം നടന്ന ശ്രീജയുടെ വീട്ടില്‍നിന്നും മൂന്നുകിലോമീറ്ററോളം അകലെയാണ് വേണുവിന്റെ വീട്. വ്യാഴാഴ്ച രാവിലെ മകളെ കാണാനെന്ന വ്യാജേനയാണ് വേണു ശ്രീജയുടെ വീട്ടിലെത്തിയത്. ഇടയ്ക്കിടെ ഇയാള്‍ മകളെ സന്ദര്‍ശിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. എന്നാല്‍, വ്യാഴാഴ്ച രാവിലെ ഇവിടെയെത്തിയ വേണു കൈയില്‍ കരുതിയ കത്തിയുമായി ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗത്തുവെച്ചാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. ശ്രീജയുടെ വയറിലും പുറത്തും മാരകമായി കുത്തേറ്റെന്നാണ് വിവരം. കുത്തേറ്റ ശ്രീജ നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്ക് ഓടി. പിന്നാലെ മുറ്റത്ത് വീണു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ കുത്തേറ്റ് ചോരയില്‍കുളിച്ച് കിടക്കുന്ന ശ്രീജയെയാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്കാര്‍ക്കും മനസിലായില്ല. തുടര്‍ന്ന് ശ്രീജയ്ക്ക് കുടിക്കാന്‍ വെള്ളം നല്‍കിയെങ്കിലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ ശ്രീജയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്രീജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെയാണ് വേണുക്കുട്ടന്‍ നായരെ ഭാര്യവീടിന് സമീപം മുറിവേറ്റനിലയില്‍ കണ്ടെത്തിയത്. കഴുത്തിനും വയറിനും മുറിവേറ്റ് ചോരവാര്‍ന്ന് കിടക്കുന്നനിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഉടന്‍തന്നെ വേണുവിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.