മലപ്പുറം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ കര്‍ശന നിര്‍ദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ഓരോ സ്‌കൂളില്‍നിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യം. താനൂര്‍ മണ്ഡലത്തില്‍നിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍നിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിര്‍ദേശിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച് ഓദ്യോഗിക നിര്‍ദേശം പുറത്തിറക്കിയിട്ടില്ല. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി, വേങ്ങര, തിരൂരങ്ങാടി എന്നീ നാല് ഉപജില്ലകളില്‍ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്.
യോഗത്തില്‍ പ്രധാന അധ്യാപകര്‍ അതൃപ്തി അറിയിച്ചു. എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശമാണ് ഇതെന്നാണ് ഡിഇഒ നല്‍കിയ മറുപടി. കുട്ടികളെ എത്തിക്കുന്നതിന് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് എന്നകാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് സ്‌കൂളുകള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചത് എന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.