കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകത്തില്‍ അമ്മയുടെ ആണ്‍സുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ്. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്‍റെ വാരിയെല്ലിന് പരിക്കുപറ്റിയതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. പങ്കാളി അശ്വതിയെ മതം മാറ്റാന്‍ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോള്‍ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെ വേണ്ട എന്ന് അശ്വതിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അശ്വതി വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്ന് നേരത്തെ പ്രതി മൊഴി നല്‍കിയിരുന്നു. കടിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നല്‍കി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജില്‍ മുറി എടുത്തത് കൊല്ലാന്‍ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് കുഞ്ഞിന്റെ അമ്മയും ഷാനിഫും അടുപ്പത്തിലായതെന്നും നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ അശ്വതി 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.