ബേപ്പൂർ: കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാറിന്റെ അനുമതി കിട്ടി . ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു.
ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സർവിസിന് കപ്പൽ വിട്ടുകൊടുക്കാൻ കഴിയുന്ന കമ്പനികൾ, സർവിസ് നടത്താൻ താൽപര്യമുള്ള കമ്പനികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം. വിമാന ടിക്കറ്റിന് വൻതുക നൽകിയാണ് പ്രവാസികൾ കേരളത്തിലെത്തുന്നത്. ആഘോഷ അവധി വേളകളിൽ നാലിരട്ടിയിൽ അധികം നിരക്ക് വർധനവിലാണ് വിമാന കമ്പനികൾ പ്രവാസികളോട് ഈടാക്കുന്നത്. അതെ സമയം വിമാന ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവിൽ കപ്പൽയാത്ര നടത്താം. വിമാനത്തിൽ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാനും കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.