തിരുവനന്തപുരം∙ ആൾക്കൂട്ട വിചാരണയെ തുടർന്നു പൂക്കോട് വെറ്ററിനറി കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ജെ.എസ് സിദ്ധാർഥന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു മുഖ്യമന്ത്രിയോട് കുടുംബം ആവശ്യപ്പെടും. കൂടാതെ ഡീൻ, അസി.വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.
ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമായിരുന്നെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഈമാസം 14 മുതൽ 18നു ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറഞ്ഞു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഈ വിദ്യാർഥി പറഞ്ഞു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നെന്നും വിദ്യാർഥി വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.