തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമ അവലോകനം ആരംഭിച്ചു. ഭേദഗതിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. അതേസമയം, ഭേദഗതിക്കെതിരെ യു.ഡി.എഫും കടുത്ത പ്രചാരണമാണ് നടത്തുന്നത്. നാളെ ചേരുന്ന കെപിസിസി നേതൃയോഗം തുടർ സമര പരിപാടികൾ തീരുമാനിക്കും. ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് മുസ്ലീം ലീഗിൻ്റെ തീരുമാനം. വിജ്ഞാപനം റദ്ദാക്കണമെന്ന ഹർജി ഇന്ന് സമർപ്പിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്ക് ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിർമ്മാതാക്കൾ അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നൽകിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നൽകുന്നത്. 2014 ന് മുമ്പ് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവക്ക് നേരിട്ടും നല്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.